Wednesday, December 8, 2010

ദി ഡിപ്ലോമറ്റ് : കൊലയാളി


 
രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ കണ്ണൂരില്‍ കലാപം നടന്നു കഴിഞ്ഞു കുറച്ചു നാള്‍ കഴിഞ്ഞാണ് ഞങ്ങള്‍ ഡിപ്ലോമ പഠനം തുടങ്ങിയത്. പത്ര വാര്‍ത്തകള്‍ നല്‍കിയ അറിവ്  മാത്രം ആയിരുന്നു കണ്ണൂരിനെ കുറിച്ച് ആകെ ഉണ്ടായിരുന്നത് . മുഖ്യധാര പത്രങ്ങളില്‍ എല്ലാം ആ സമയത്ത് മുഴുവന്‍ കണ്ണൂര്‍ എന്ന പേര് പ്രത്യക്ഷപ്പെടുന്നത് കൊലപാതകങ്ങളുടെയും കൊള്ളിവെപ്പിന്റെയും ഹര്‍ത്താലിന്റെയും ബന്ദിന്റെയും സചിത്ര വാര്‍ത്തകളോടെ ആയിരുന്നു.       

                                       ക്ലാസ് തുടങ്ങി കുറച്ചു നാള്‍ കഴിഞ്ഞാണ് വടിവാള്‍ ഞങ്ങളുടെ ക്ലാസ്സില്‍ വന്നു ചേരുന്നത്.  വടിവാളിന്റെ അഭിപ്രായത്തില്‍ കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു മണ്ഡലകാലം പോലെ തന്നെ ഉള്ള ഒരു സീസണില്‍ ആണ് എന്നായിരുന്നു. കണ്ണൂരുകാര്‍ രാവിലെ പല്ല് തേക്കുന്നത് കവളന്‍ മടല് ഉപയോഗിച്ചാണ്‌ , നാക്ക്‌ വടിക്കുന്നത്‌ വെട്ടുകത്തി വെച്ചാണ്‌ , മുഖം കഴുകാന്‍ ആസിഡ് ആണ് ഉപയോഗിക്കുന്നത് , നഖം വെട്ടാന്‍ അറുപ്പ് മില്ലില്‍ പോവേണ്ട അവസ്ഥയാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ ആണ് അദ്ദേഹത്തിനു വടിവാള്‍ എന്ന പേര് എല്ലാവരും കൂടി ചാര്‍ത്തി കൊടുത്തത്.
                                               
                            കോളേജില്‍ ചേര്‍ന്ന സമയത്ത് വടിവാള്‍ താമസം അയ്യപ്പന്‍ എന്ന് പേരുള്ള ഒരു വ്യക്തിയുടെ വീട്ടില്‍ പേയിംഗ് ഗസ്റ്റ് ആയിട്ടായിരുന്നു. ആ വീട്ടില്‍ പേയിംഗ് ഗസ്റ്റ് ആയിട്ട് വടിവാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ താനും. എല്ലാ ദിവസവും കോളേജ് കഴിഞ്ഞാല്‍ വടിവാള്‍ വീട്ടില്‍ പോയി വെറുതെ ഇരിക്കും. ബോര്‍ അടിക്കുമ്പോള്‍ പുറത്തിറങ്ങി ഈച്ചയെ അടിക്കും . പിന്നെയും ബോര്‍ അടിക്കുവാണേല്‍ നേരെ ഹൈവേയിലോട്ടു വന്നു നിന്ന് നാഷണല്‍ പെര്‍മിറ്റ്‌ ലോറികളുടെ എണ്ണം എടുക്കും.
        
                      ഇങ്ങനെ ഉള്ള ഒരു ദിവസം പ്രതേകിച്ചു പരിപാടി ഒന്നും ഇല്ലഞ്ഞത് കൊണ്ട് വൈകിട്ട് നേരത്തെ ഭക്ഷണം കഴിക്കാം എന്ന് കരുതി ഒരു ആറ് മണി ആയപ്പോള്‍ വടിവാള്‍ ടൈറ്റ് ജീന്‍സും കാറ്റര്‍പില്ലറിന്റെ ‍ബൂട്ടും നാലാം ക്ലാസ്സില്‍ പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ കാര്‍ന്നോര്‍ വാങ്ങി കൊടുത്ത ബനിയനും വലിച്ചു കേറ്റി റൂമിന് പുറത്ത് ഇറങ്ങി.
ഹൈവേയുടെ അരികിലൂടെ " ഞാന്‍ ജനിച്ച്ചില്ലാരുന്നു എങ്കില്‍ ഭൂമിക്കു അത്രയും ഭാരം കുറഞ്ഞു കിട്ടിയേനെ " എന്നൊക്കെ ആത്മഗതം പറഞ്ഞു നടന്നപ്പോള്‍ ആണ് ഒരുത്തന്‍ പുറകില്‍ നിന്നും വടിവാളിനെ മറികടന്നു പാഞ്ഞു പോയത് . ആ പാഞ്ഞു പോയവന്റെ കയ്യില്‍ ഒരു പൊട്ടിയ ബിയര്‍ കുപ്പിയും ഉണ്ടായിരുന്നു. ഒരു നൂറു മീറ്റര്‍ മുമ്പിലായി അതിലും വേഗത്തില്‍ ഒരുത്തന്‍ ജീവനും കൊണ്ട് ഓടുന്നുണ്ടായിരുന്നു. ഇനിയും ഓടിയാല്‍ ജീവന്‍ പുറകെ വരുന്നവന്റെ കയ്യില്‍ ഇരിക്കുന്ന ബിയര്‍ ബോട്ടിലില്‍ തീരും എന്ന് മനസ്സിലായ അവന്‍ ആദ്യം കണ്ട ഒരു മധ്യപ്രദേശ് രജിസ്ട്രേഷന്‍ ഉള്ള ഒരു ലോറിയുടെ ഏണിയില്‍ തൂങ്ങി നാട് വിട്ടു.പക്ഷെ ഇതൊന്നും കാണാന്‍ വടിവാള്‍ അവിടെ ഉണ്ടായില്ല.

                           ഒരു പത്ത് മിനുട്ട് കഴിഞ്ഞപ്പോള്‍ ഈ സംഭവം നടന്നതിനും രണ്ടു കിലോമീറ്റര്‍ പുറകില്‍ ആയി Triple H  താമസിക്കുന്ന
വീട്ടില്‍ ഒരാള്‍ പറന്നു വന്നു നെഞ്ചും തല്ലി വീണു.

ഈ വന്നു വീണതിന്റെ ശബ്ദം കേട്ട് ഞെട്ടി കട്ടിലില്‍ കിടക്കുകയായിരുന്ന Triple H ചാടി എഴുനേറ്റു ലോകത്തോട്‌ മുഴുവന്‍ ദേഷ്യം തീര്‍ക്കാന്‍ എന്ന പോലെ ആരെയൊക്കെയോ കുറെ തെറി വിളിച്ചു .

ഇതിനിടയില്‍ താഴെ വീണയാള്‍ എഴുനേല്‍ക്കാന്‍ പറ്റാതെ നിലത്തു കിടന്നു കൊണ്ട് പറഞ്ഞു

"വെള്‍ ...വെള്ള..."

വെള്ളയോ ?

"വെള്ളം "

Triple H കുളിമുറിയില്‍ പോയി ഒരു മഗ്ഗില്‍ വെള്ളം എടുത്തോണ്ട് വന്നു.

അപ്പോള്‍ ആണ് ആളെ Triple H നു പോലും മനസ്സിലായത് . വന്നു വീണത്‌ വടിവാള്‍ ആയിരുന്നു. എന്തെങ്കിലും പറയാന്‍ സാധിക്കുന്നതിനു മുമ്പ് വടിവാള്‍ Triple H ന്റെ കയ്യില്‍ ഇരുന്ന വെള്ളം മുഴുവന്‍ വാങ്ങി കുടിച്ചു.

"വെള്ളം കുടിക്കാന്‍ ആണോ നീ ഇത്രയും ദൂരം ഓടി വന്നത് ?"

"അതെ"

ഒരുത്തനെ കുത്താന്‍ ഇട്ടോടിക്കുന്നത് കാണാന്‍ പോലും കരുത്തില്ലാതെ വടിവാള്‍ തിരിഞ്ഞോടിയതാണ്. ചെന്ന് കേറിയത്‌  Triple H ന്റെ വീട്ടിലും . പക്ഷെ സത്യം പറഞ്ഞാല്‍ മാനം പോകും എന്ന് എന്നുള്ളത് കൊണ്ട് വടിവാള്‍ അതൊന്നും ആരോടും പറഞ്ഞില്ല
.അന്ന് തിരികെ വീട്ടിലേക്കു പോവാന്‍ വടിവാളിന്റെ ധൈര്യം അനുവദിച്ചില്ല.

അന്ന് രാത്രി  അവിടെ കൂടി Triple H നെ കണ്ണൂരിലെ കഥകള്‍ പറഞ്ഞു കത്തി വെച്ച് കൊന്നു കൊലവിളിച്ച് കുഴിച്ചു മൂടി , പിറ്റേന്ന് രാവിലെ അവന്റെ കബറിടത്തില്‍ അരിയും പൂവും ഇട്ടു നമസ്കരിച്ചു വടിവാള്‍ സ്വന്തം റൂമിലേക്ക്‌ ഇടവഴി കേറി പോന്നു.

ഹൈവേ കാണുന്നത് പോലും വടിവാളിന്റെ നെഞ്ചിടിപ്പ് കൂട്ടും എന്നുള്ളത് കൊണ്ട് ആണ് ഇടവഴി തിരഞ്ഞെടുത്തത് . അല്ലാതെ ആരെയും പേടിച്ചിട്ടൊന്നും അല്ല. 

അന്ന് രാവിലെ റൂമില്‍ പാട്ടും പാടി ആത്മാവിനെ സന്തോഷിപ്പിച്ചിരിക്കുകയായിരുന്ന വടിവാളിനെ തിരക്കി ഒരാള്‍ വന്നു
"സ്റേഷന്‍ വരെ ഒന്ന് വരണം "

"ഞാന്‍ സ്ഥിരമായിട്ട് ട്രെയിനിലാണ് വരാറുള്ളത്  . പക്ഷെ ട്രെയിനിന്റെ എഞ്ചിന്‍ നന്നാക്കാനൊന്നും എനിക്കറിയില്ല."

"റെയില്‍വേ സ്റ്റേഷന്‍ അല്ല . പോലീസ് സ്റ്റേഷനിലോട്ട് വരാനാ പറഞ്ഞത് "

വടിവാള്‍ ഞെട്ടി , പിന്നെ പഴയ ആ ഡ്രസ്സ്‌ വലിച്ചു കേറ്റി സ്റെഷനിലോട്ടു നടന്നു.

ചെന്ന് കേറിയതും CI ചോദിച്ചു " എവിടാ വീട് ?"

"കണ്ണൂരിലെ തലശ് ...." 

"കണ്ണൂരാ ? .....കൊല്ലിവനെ ...ഇവനെ എന്കൌണ്ടര്‍ ചെയ്യ് "

"എന്നെ കൊല്ലാന്‍ പോണേ..... " എന്ന് അലറിവിളിച്ച് പുറത്തേക്ക് ഓടിയ വടിവാളിനെ പാറാവുകാരന്‍ പോലീസ് വട്ടക്കാലിട്ടു വീഴ്ത്തി.

തൂക്കിയെടുത്ത് ലോക്കപ്പിനകത്തേക്ക്  എറിയെപ്പെട്ട വടിവാളിന് കുത്താന്‍ ഓടിച്ചവന് കൂട്ട് നിന്നവന്‍ എന്ന പേരും അതിന്റെ കൂടെ ഒരു കേസും കിട്ടി .

 ഇതിനിടയില്‍ കേസ് കൊടുത്തവനെയും കുത്താന്‍ ഓടിച്ചവനെയും അടക്കമുള്ള ആള്‍ക്കാരെ തിരഞ്ഞു പോലീസ് പോയി . കണ്ണൂരിലുള്ള വടിവാളിന്റെ ബന്ധുക്കളെ അറിയിക്കാന്‍ പോലീസുകാര്‍ സന്മനസ്സു കാട്ടി .

വടിവാളിന്റെ അപ്പനും ഇളയ അളിയനും കൂടി ആദ്യം കിട്ടിയ വണ്ടിക്കു ചേര്‍ത്തലക്ക് പോന്നു. എടൂരിലുള്ള പള്ളിയില്‍ വടിവാളിന്റെ ദീര്‍ഘായുസ്സിനു വേണ്ടി ആയിരം മെഴുകുതിരി എരിഞ്ഞു തീര്‍ന്നു .

പുറത്ത് കണ്ടാല്‍ വടിവാളിനെ കണ്ടിച്ചു കളയും എന്ന് നാട്ടുകാര്‍ പോസ്റര്‍ എഴുതി മതിലുകളില്‍ പതിച്ചു. 

ചേര്‍ത്തല പോലീസ് സ്റ്റേഷന്‍ ഭരിച്ചിരുന്ന പോലീസുകാര്‍ വടിവാളിനെ പുതിയ തെറികള്‍ പഠിപ്പിച്ചു കൊടുത്തു. പോലീസുകാര്‍ മടുത്തപ്പോള്‍ അപ്പുറത്തെ ചായകടയിലെ പൊറോട്ട അടിക്കുന്ന ചേട്ടനെ വിളിച്ചു കൊണ്ട് വന്നു നല്ല കുറെ നാടന്‍ തെറി വടിവാളിനെ പറയിപ്പിച്ചു കേള്‍പ്പിച്ചു.  ചേര്‍ത്തല സ്റ്റേഷഷനില്‍ വന്നു കേറിയ അപ്പന്‍ പോലും ലോക്കപ്പില്‍ കേറി വടിവാളിന്റെ തന്തക്കു വിളിച്ചിട്ടാണ് പോലീസേമ്മാനെ കാണാന്‍ ചെന്നത്.

    വടിവാള്‍ തെറ്റൊന്നും ചെയ്ത്ട്ടില്ല എന്ന് പോലീസുകാര്‍ക്ക് ബോധ്യപ്പെട്ടെങ്കിലും നാട്ടുകാരുടെ  ഭീഷണി വകവെക്കാതെ ഇവനെ പുറത്തിറക്കി വിട്ടാല്‍ പിറ്റേ ദിവസം ഇവന്റെ ശവത്തിനു ആ സ്റ്റേഷനില്‍ തന്നെ ഉള്ള പോലീസുകാര്‍ കാവല്‍ നില്‍ക്കേണ്ടി വരുമെന്ന് അറിയാമായിരുന്നത് കൊണ്ട് വടിവാളിനെ പകല്‍ സമയം കസ്റ്ടിയില്‍  വെക്കാന്‍ അവര്‍ തീരുമാനിച്ചു . രാത്രി അപ്പനും അളിയനും വന്നു കൂട്ടികൊണ്ട് പോയി അവരുടെ കൂടെ ലോഡ്ജില്‍ താമസിപ്പിച്ചു

പോലീസ് അന്വേഷണം  ഊര്‍ജ്ജിതപ്പെടുത്തി .

വടിവാളിന്റെ അപ്പനും അളിയനും തെക്കോട്ടും വടക്കോട്ടും കിഴക്കോട്ടും പടിഞ്ഞോട്ടും ഓടി.

സംഭവം നടന്നു മൂന്നിന്റെ അന്ന് കുത്താന്‍ ഓടിച്ചവനെയും ജീവനും കൊണ്ട് ഓടിയവനെയും ഒരുമിച്ചു സ്റ്റേഷനില്‍ വരുത്തി.
ചോദ്യം ചെയ്തു വന്നപ്പോള്‍ വാദി പ്രതി ആയി .
സ്ഥലം സര്‍ക്കിള്‍ ഒടുവില്‍ എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ് ആക്കി.

നിലത്തു നില്ക്കാന്‍ പോലും സാധിക്കാതെ ഓടിയെങ്കിലും രാഷ്ട്രീയവും മതപരവും ആയ എല്ലാ സ്വാധീനവും ഒരുമിച്ചു ഉപയോഗിച്ചു  വടിവാളിന്റെ തലയില്‍ ഉണ്ടായിരുന്നതും വന്നേക്കാവുന്നതുമായ എല്ലാ ആരോപണവും ഒഴിവാക്കാന്‍ അപ്പന് കഴിഞ്ഞു .

എല്ലാം തീര്‍ന്നു എന്ന് വിശ്വസിച്ച അവരുടെ മുമ്പിലേക്ക് അടുത്ത പ്രശ്നം വന്നു വീണു . കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കോലാഹലങ്ങളുടെ ബാക്കിപത്രം എന്ന പോലെ  ഒരു സസ്പെന്‍ഷന്‍ കോളേജില്‍ നിന്നും അടിച്ചു കൊടുത്തിരുന്നു വടിവാളിന് . അവന്‍ അതറിഞ്ഞിരുന്നില്ല.

C.I ഏമാനെ കൊണ്ട് കോളേജിലേക്ക് വിളിച്ചു പറയിപ്പിച്ചു "കേസ് ഒന്നും ഇല്ല, വടിവാള്‍ നിരപരാധി ആണ്" എന്നൊക്കെ.

എല്ലാം പറഞ്ഞു ശരിയാക്കാം എന്ന് കരുതി വടിവാള്‍ അപ്പനെയും അളിയനെയും കൂട്ടി  കോളേജില്‍ വന്നു.

കോളേജിന്റെ ഗേറ്റ് കടന്നു ചെന്നതും പ്യൂണ്‍ വിളിച്ചു നിര്‍ത്തി  ചോദിച്ചു " ഒരുത്തനെ വീട്ടില്‍ കേറി വെട്ടണം, എന്തോ തരണം .....?"

പ്യൂണിനെ ഒഴിവാക്കി മുന്നോട്ടു നടന്ന വടിവാളിനെ കോളേജിലെ അധികാര അവതാരങ്ങള്‍ ഓരോരുത്തരായി വന്നു ചൊറിഞ്ഞേച്ച് പോയി.

ലാബിലെ ഹെല്‍പ്പര്‍ വന്നു പറഞ്ഞു "കേരളത്തിലെ എല്ലാ പോളിയിലെയും ലാബ്‌ ഹെല്‍പ്പര്‍മാരെ എനിക്കറിയാം , ഞാന്‍ വിചാരിച്ചാല്‍ നീ ഒരു കാലത്തും ലാബ് പാസ്സാവില്ല "

"നഷ്ട്ടപ്പെടാന്‍ കൈവിലങ്ങുകള്‍ മാത്രം" എന്ന് പറഞ്ഞു കൊണ്ട് നേരെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ കയറിയതും ആക്ടിംഗ് പ്രിന്‍സിപ്പല്‍ (ഒറിജിനല്‍ പ്രിന്‍സിപ്പല്‍ ലീവ് ആയിരുന്നു) ഗര്‍ജ്ജിക്കാന്‍ തുടങ്ങി. ഏറ്റവും അവസാനം

"ഗുണ്ടായിസം എല്ലായിടത്തും വിജയിക്കില്ല " എന്ന ഡയലോഗിന്  

"ഗുണ്ടായിസ്സം വിജയിക്കുന്ന സ്ഥലവും ഉണ്ട് " എന്ന് അളിയന്‍ തിരിച്ച് ഗര്‍ജ്ജിച്ചു പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കി  . 

 കാലേല്‍ പിടിച്ചും ആവശ്യമുള്ളിടത്ത് ദേഷ്യം കാണിച്ചും വടിവാളിന്റെ സസ്പെന്‍ഷന്‍ ഒടുവില്‍ അവസാനിപ്പിച്ചു.

പിറ്റേന്ന് മുതല്‍ വടിവാള്‍ കോളേജില്‍ ഹാജരായി കത്തി വെപ്പ്  തുടങ്ങി .

ഈ സംഭവങ്ങള്‍ക്ക് ശേഷം നാട്ടുകാര്‍ വടിവാളിനെ കാണുമ്പോള്‍ വഴിമാറി നടക്കാന്‍ തുടങ്ങി . അവര്‍ക്ക് പേടിയായിരുന്നു , എതിരെ വരുന്നവരെ കണ്ടു പേടിച്ചു വടിവാള്‍ ഓടി വല്ല വണ്ടിയുടെ അടിയിലും കേറി പടമായാല്‍ സമാധാനം പറയാന്‍ നടക്കണം പിന്നെ എന്നത് കൊണ്ട് .

സംഭവങ്ങള്‍ക്ക് പൊടിപ്പും തൊങ്ങലും പിടിപ്പിച്ചു വടിവാള്‍ തന്നെ എല്ലായിടത്തും പറഞ്ഞു നടന്നു. ഇത് സഹിക്കാന്‍ പറ്റാതെ ആയപ്പോള്‍ വടിവാളിന് അടുത്ത പേര് വീണു
 കൊലയാളി .

പുതിയ പേര് പരസ്യപ്പെടുത്തുവാന്‍ ആരെയും ക്ഷണിക്കേണ്ടി വന്നില്ല. അതിനു വടിവാള് തന്നെ മതിയായിരുന്നു.
 
കുത്താന്‍ ഓടിച്ച്ചവനും ഓടിക്കപ്പെട്ടവനും അവന്റെ കൂട്ടുകാരും ഒന്ന് രണ്ടു അക്ഷരം മാറ്റിയും വിളിക്കാന്‍ തുടങ്ങി.
 

<<<<<<<<<< ദി ഡിപ്ലോമറ്റ് : കൊലയാളി >>>>>>>>>
 
സുഹൃത്തുക്കള്‍ എന്ന് പറഞ്ഞു കൂടെ നടന്ന, ഞാന്‍ ഉള്‍പ്പെടെയുള്ള ആര്‍ക്കും അന്ന് വടിവാളിനെ സഹായിക്കാന്‍ പറ്റിയില്ല ‌എന്നുള്ള ദു:ഖകരമായ സത്യവും ഞാന്‍ ഇവിടെ തുറന്നു പറയുകയാണ്‌. അറിവില്ലായ്മയോ സാഹചര്യങ്ങളോ ആയിരുന്നു അതിന് കാരണം എങ്കിലും നിശ്ചലമായിപ്പോയ ഞങ്ങളുടെ അന്നത്തെ പ്രതികരണാവസ്ഥയെ ഞാന്‍ ഇപ്പോഴും ലജ്ജയോടെ മാത്രമാണ് ഓര്‍ക്കാറുള്ളത്.ഇന്നും ഞങ്ങളുടെ ഒരുമിച്ചുള്ള നില്‍പ്പിനു ഈ സംഭവം ഒരു കാരണം ആയി എങ്കിലും സുഹൃത്തിനെ ആപത്തില്‍ സഹായിക്കാന്‍ ആവാതെ പോയത് ഇന്നും വേദനയാണ്.

വടിവാളിന്റെ പ്രത്യക അനുവാദത്തോടെ ആണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌    

Thursday, October 28, 2010

സാത്താന്‍






സ്കൂളില്‍ പഠിക്കുന്ന സമയം തൊട്ടു തന്നെ രജീഷ് തല്ലുകൊള്ളിയാണ്
. വഴിയെ പോകുന്ന അടി അവന്‍ പോയി ഇരന്നു വാങ്ങിക്കും, തലയ്ക്കു മുകളില്‍ കൂടി പോവുന്ന അടി അവന്‍ ഏണി വെച്ച് കയറി നിന്ന് കൊള്ളും,  അവനെ മുന്നില്‍ കണ്ടാല്‍ ആരും തല്ലാതെ പോവില്ല. അതിനുള്ള കാരണങ്ങള്‍ അതിനു മുമ്പ് തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ടാവും.
                               
                            എവിടെയും എന്ത് പ്രശ്നം ഒപ്പിക്കാനും അത് കഴിഞ്ഞു ആരും അറിയാതെ മുങ്ങാനും അവനുള്ള കഴിവ് അഭിനന്ദനീയം ആയിരുന്നു എങ്കിലും അവന്‍ ഒപ്പിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള മറുപടി കുറച്ചു ദിവസം കഴിഞ്ഞാലും അവനെ തേടിയെത്തുമായിരുന്നു  . സ്വന്തം ക്ലാസ്സില്‍ നിന്നും സീനിയേര്‍സില്‍ നിന്നും ജൂനിയെഴ്സില്‍ നിന്നും മാത്രമല്ല രജീഷ് അടി വാങ്ങിയിട്ടുള്ളത് .സ്കൂളിലെ പഠിത്തം കഴിഞ്ഞു പോയവര്‍ പോലും അനുജന്മാരുടെ പരാതി പരിഗണിച്ചു രജീഷിനെ സ്കൂള്‍ ഗ്രൌണ്ടില്‍ ചവിട്ടി കൂട്ടിയിട്ടുണ്ട്.


                                     പക്ഷെ യു.പി സ്കൂള്‍ കാലഘട്ടം കഴിഞ്ഞതോടെ ചൊറിഞ്ഞു നടന്ന അവന്റെ സ്വഭാവത്തിന് കാതലായ മാറ്റം വന്നു.ഇവന്‍ പഠിക്കാന്‍ ചേര്‍ന്ന ഹൈ സ്കൂളില്‍ അവനെക്കളും വലിയ താപ്പാനകള്‍ ഉണ്ടെന്നു മനസ്സിലാക്കിയിട്ടാണോ അതോ അവിടെ ഉണ്ടായിരുന്നവര്‍ എടുത്തിട്ട് ചവിട്ടിയിട്ടാണോ എന്തോ, രജീഷ് സ്കൂളില്‍ തീര്‍ത്തും മാന്യന്‍ ആണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.അതിനു ശേഷം മുതിര്‍ന്നു യുവാവായപ്പോള്‍ രജീഷ് എല്ലാവരെക്കൊണ്ടും ചിരിപ്പിക്കുവാന്‍ ഉതകുന്ന ഒരുവന്‍ ആയി മാറികഴിഞ്ഞിരുന്നു. നാട്ടില്‍ നാലുപാടും സുഹൃത്തുക്കള്‍,എന്നും വെള്ളമടിയും വാളുവെപ്പും. നാടിനും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഉപദ്രവം ഒന്നും ഇല്ലാഞ്ഞത് കൊണ്ട് ആരും എടുത്തിട്ടു മെതിച്ചില്ല.
                                         
                                       പക്ഷെ വെള്ളം അടിച്ചു കഴിഞ്ഞാല്‍ ആരും അറിയാതെ കുറെ കലാപരിപാടികള്‍ രജീഷ് ഒപ്പിക്കുമായിരുന്നു. എല്ലാ പരിപാടിയും രാത്രി പതിനൊന്നിനു ശേഷം മാത്രം ആയിരിക്കും ചെയ്യുന്നത്. പകല്‍ സമയത്ത് രജീഷ് പച്ചവെള്ളം ചവച്ചു തിന്നുന്ന കൂട്ടത്തില്‍ ഉള്ള ആള്‍ ആണ് .
                                         
                                          അയല്‍പക്കത്തെ വീട്ടില്‍ അടുക്കള ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന ടാങ്കിലെ വെള്ളത്തില്‍ ഇറങ്ങി കുളിക്കുക, അതിനു ശേഷം ആ വെള്ളം ഊറ്റി കളയുക, പശുവിന്റെ കയര്‍ അഴിച്ചു വിടുക, പാതിരാത്രി കോളിംഗ് ബെല്‍ അടിച്ചു വീട്ടുകാരെ ഉണര്‍ത്തുക, പട്ടിക്കൂടിനു അടുത്ത് പോയി നിന്ന് ഓരിയിടുക. വിഷുക്കാലം ആയാല്‍ പരിചയമുള്ള വീടിന്റെ എല്ലാം വാതില്‍ക്കല്‍ പാതിരാത്രി കഴിഞ്ഞാല്‍ പടക്കം പൊട്ടിക്കുക ,കപ്പ (മരച്ചീനി) മാന്തി , അതെടുത്ത് ഉടമസ്ഥന്റെ വീടിനു വാതില്‍ക്കല്‍ കാഴ്ച വെക്കുക, തുടങ്ങിയ നിരുപദ്രവപരമായ ചില തമാശകള്‍ സ്വന്തം സമാധാനത്തിനു വേണ്ടി അദ്ദേഹം ചെയ്തു പോന്നു.  ഈ ചെയ്യുന്നതെല്ലാം ഒറ്റയ്ക്ക് ആണ്. ദൈവംതമ്പുരാനെ പോലും കൂടെ വിളിക്കില്ല , ദൈവം പോലും അറിയുകയും ഇല്ല . പുറത്തു അറിയുന്നത് അവന്‍ തന്നെ അത് പറയുമ്പോള്‍ ആയിരിക്കും . അത്രയ്ക്ക് രഹസ്യ സ്വഭാവം ആയിരുന്നു രജീഷിന്റെ തമാശകള്‍ക്ക് ..
 
                         അച്ഛന്‍ സിഗരറ്റ് വലിക്കുന്നത് രജീഷിനു ഇഷ്ടമല്ല. അത് കൊണ്ട് അച്ഛന്‍ വാങ്ങുന്ന സിഗരറ്റ് അടിച്ചു മാറ്റി വലിക്കും, പക്ഷെ അച്ഛനെ സിഗരറ്റ് വലിക്കാന്‍ സമ്മതിക്കില്ല..അതാണ് രജീഷ്  .


                                                      അങ്ങനെ രജീഷ് നാടടക്കി വാഴുന്ന കാലം.ഒരു ദിവസം വൈകുന്നേരം കൂട്ടുകാരന്‍ ജിസോ വിളിച്ചു ഒരു നാല് പെഗ്ഗ്  കൂടിയ സാധനം  കൊടുത്തു. അത് കഴിച്ചു കഴിഞ്ഞു നേരെ അമ്മവീട്ടില്‍ ചെന്ന് നോക്കുമ്പോള്‍ അവിടെ അമ്മാവന്‍ അടിച്ചിട്ട് ബാക്കി വെച്ചിരിക്കുന്ന മിലിട്ടറി ഇരിക്കുന്നു. അമ്മാവന്‍ വരുന്നതിനു മുമ്പ് കഴിക്കണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നത് കൊണ്ട് വെള്ളം ചേര്‍ക്കാന്‍ പറ്റിയില്ല.അത് കുറെ വലിച്ചു കേറ്റി.. അവിടെ നിന്നും രാത്രിയിലെ അത്താഴവും കഴിച്ചു വീട്ടിലെത്തി. സമയം പത്തു മണി ആവുന്നത്തെ ഉള്ളൂ. ഇപ്പോള്‍ ചെന്നാല്‍ അച്ഛന്‍ പൊക്കും, പ്രശ്നമാകും. അത് കാരണം നേരെ അയല്പക്കത്ത് ബാലന്‍ ചേട്ടന്റെ വീട്ടില്‍ പോയി ടിവി കാണാം എന്ന് തീരുമാനിച്ചു അവിടേക്ക് പോയി . അവിടെ ചെന്നപ്പോള്‍ ബാലന്‍ ചേട്ടന്‍ ഡെയിലി ക്വാട്ടയുടെ അവസാന റൌണ്ടിലേക്ക് കടക്കുന്നു.ഫ്രീ ആയിട്ട് അവിടെ നിന്നും കിട്ടി രണ്ടെണ്ണം.
                        
                                          എല്ലാം കൂടി ആയപ്പോള്‍ "ഭൂമി ഏതാ ? , ആകാശം ഏതാ ?, ഞാന്‍ ആരാണ് ?" തുടങ്ങിയ ചെറിയ സംശയങ്ങള്‍ തോന്നി തുടങ്ങി രജീഷിന്.ടിവിയില്‍ അപ്പോള്‍ കടമറ്റത്ത്‌ കത്തനാര്‍ സീരിയല്‍ നടക്കുകയായിരുന്നു. ആരൊക്കെയോ ഒരു വടിയും കൊണ്ട് തെക്ക് വടക്ക് നടക്കുന്നത് മാത്രം രജീഷ് ടിവിയില്‍ കണ്ടു. ബാക്കി എല്ലാം അജ്ഞാതം അവര്‍ണ്ണനീയം.
                                                          
                                                   ബാലന്‍ ചേട്ടനോട് ഒരു ഗുഡ് നൈറ്റ്‌ പറഞ്ഞു പുറത്തിറങ്ങിയ രജീഷിന്റെ കാലില്‍ ഒരു കമ്പ് തട്ടി. അതെടുത്തു കയ്യില്‍ പിടിച്ചു കൊണ്ട് ഇരുട്ടിലൂടെ വീട്ടിലേക്കു നടന്ന രജീഷിന്റെ മുന്നില്‍ ഒരു കറുത്ത രൂപം പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു. മുഖം വ്യക്തമല്ല , പക്ഷെ മുഖത്തിന്‌ അടുത്ത് തീ ജ്വലിക്കുന്നുണ്ട്. ആ തീ മേലേക്കും താഴേക്കും പോവുന്നു.
                                              
                                                                "രണ്ടു കാലില്‍ മര്യാദക്ക് നടക്കാന്‍ പറ്റുമ്പോള്‍ മാത്രമേ ഓടാന്‍ ശ്രമിക്കാവൂ "എന്നുള്ള ആപ്തവാക്യം മനസ്സില്‍ ഓര്‍മിച്ചു കൊണ്ട് ആ ഭീകര രൂപത്തിന് നേരെ രജീഷ് കയ്യില്‍ ഇരുന്ന വടി ഉയര്‍ത്തി ഉച്ചത്തില്‍ അലറി

"സാത്താനെ ....ദൂരെ പോ "

                                                                  കെട്ടുവള്ളത്തിന്റെ പങ്കായം പോലെ ഒരു കൈ അന്തരീക്ഷത്തില്‍ നിന്നും പറന്നു വന്നു രജീഷിന്റെ ചെവിക്കല്ലിന് വീണു. തനിക്ക് അടി കിട്ടിയെന്നും ഇപ്പോള്‍ കിടക്കുന്നത് താഴെ ആണെന്നും മനസ്സിലാക്കാന്‍ പോലും രജീഷിന്റെ ബോധം നിന്നില്ല. അടി വീണതിനു പുറകെ ബോധം അതിന്റെ പാട്ടിനു പോയി.
                                          
                             പിറ്റേന്ന് രാവിലെ ബോധം തെളിഞ്ഞപ്പോള്‍ ആണ് സാത്താന്‍ എന്ന് വിളിച്ചത് സ്വന്തം അച്ഛനെ ആയിരുന്നു എന്നും തീ ആയിട്ട് തോന്നിയത് പുള്ളിക്കാരന്‍ വലിച്ച സിഗരറ്റ് ആയിരുന്നു എന്നും രജീഷ് മനസ്സിലാക്കിയത്‌.


                                       ഭാഗ്യം !!!! വീട്ടുകാര്‍ മാത്രമേ അറിഞ്ഞുള്ളൂ.വേറെ വല്ലവരും അറിഞ്ഞിരുന്നേല്‍ നാണക്കേട് ആയേനെ എന്ന് കരുതിയ രജീഷിനു തെറ്റി. കാര്യങ്ങള്‍ എല്ലാം രജീഷിന്റെ കൈ വിട്ടു പോയിരുന്നു. രാവിലെ രജീഷിന്റെ വീട്ടില്‍ വന്ന ജിസോ ഈ സംഭവം നാട്ടില്‍ പാട്ടാക്കി.

അന്ന് മുതല്‍ രജീഷിനു പുതിയ പേര് വീണു
സാത്താന്‍   


*********************സാത്താന്‍***********************


സാത്താന്‍ ഇപ്പോള്‍ ഗള്‍ഫില്‍ ഉണ്ട്. പ്രവാസികള്‍ സൂക്ഷിക്കുക 












































      
  

Friday, August 13, 2010

ദി ഡിപ്ലോമറ്റ് : വാളുപുര

ഓണം...
ചേര്‍ത്തല പോളിയിലെ ഓണത്തിന് ആഘോഷങ്ങള്‍ ഒരുപാടുണ്ട് .
അത്തപൂക്കള മത്സരം , വടം വലി മത്സരം തുടങ്ങി ഒരു മത്സര പരമ്പര തന്നെ അവിടെ നടക്കാറുണ്ട്.ഇതിനെല്ലാം സമ്മാനവും ഉണ്ട്.
എല്ലാ കോളേജിലെയും പോലെ തന്നെ ഓണം എന്ന് പറയുന്നത് പലരുടെയും മനസ്സ് തുറന്നു കാണിക്കുവാനും കൂടി ഉള്ള അവസരം ആണ്.
ഇതിനെല്ലാം പുറമേ കുട്ടിയും കോലും കളി ,മുണ്ട് പറിക്കല്‍ ‍, വെള്ളമടിയും അനുബന്ധ പരിപാടികളും തുടങ്ങിയവയും നടക്കാറുണ്ട് .പക്ഷെ ഇതിനൊന്നും സമ്മാനം ഇല്ല എന്ന് മാത്രം .


                                            അങ്ങനെ ഞങ്ങള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ആയിരിക്കെ ഉള്ള ഓണാഘോഷം. ജുനിയെര്‍സ് ആയതിനാല്‍ വലിയ റോള്‍ ഒന്നും ഞങ്ങള്‍ക്ക് അവിടെ ഇല്ല. അത്തപ്പൂക്കളം ഇടാനുള്ള  പൂക്കള്‍ ഒരുക്കുക , വടം വലിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക അങ്ങനെ ഉള്ള ചെറിയ പരിപാടികള്‍ മാത്രം.
    
                                                        ഇതിനിടയില്‍ ഒരു സംഘം ഷെയര്‍ ഇടുന്നുണ്ടായിരുന്നു. വടിവാള്‍ ,ശരവണന്‍ , പ്രവീണ്‍ , വിപ്ലവന്‍ (വയലാറിന്റെ സ്വന്തം പുത്രന്‍ ), മഷീജ് തുടങ്ങിയ ഒരു സംഘം.അവസാനം ഒത്തു കിട്ടിയ കാശെല്ലാം കൂട്ടി എടുത്തു കൊണ്ട് ശരവണന്‍ ചേര്‍ത്തലയിലേക്ക്‌  വെച്ച് പിടിച്ചു .
അരമണിക്കൂറിനുള്ളില്‍ കയ്യില്‍ ഒരു കുപ്പിയും പൊതിഞ്ഞു പിടിച്ചു കൊണ്ട് അദ്ദേഹം തിരികെ എത്തി.
ശരവണനെ കണ്ടതും വടിവാള്‍ വിളിച്ചു ചോദിച്ചു
കിട്ടിയോ ?
കിട്ടി...
നല്ലതാണോ ?
കൂടിയതാ...
ഏതാ സാധനം ?
കാണ്ടാമൃഗം (Rhino Rum )
ഇത് കൂടിയതാണോ ?
പിന്നെ അല്ലാണ്ട് ...സല്‍സയെക്കാളും നല്ലതാ .സല്‍സയുടെ ഫുള്ളിനു  115 രൂപയല്ലേ ഉള്ളൂ . ഇതിനു 130 ആയി .
ബാക്കി 7 രൂപ എന്തിയെ ?
എന്റെ തന്ത അല്ലടാ ബസ്സ്‌ സര്‍വ്വീസ് നടത്തുന്നത് . അവര്‍ക്ക് കാശു കൊടുക്കണം .
അളിയാ...ഞാന്‍ അത് മറന്നു പോയി...നീ എന്നോട് ക്ഷമി...
ഇപ്പോഴേക്കും ബാക്കി ഉള്ള സംഘാംഗങ്ങള്‍ എല്ലാം അവിടെ എത്തി.
എല്ലാവരും കൂടി പോളിയുടെ  പുറകിലെ സത്യമംഗലം വനത്തിലേക്ക് കയറി.
അപ്പോള്‍ ആണ് വേറെ ഏതോ സംഘത്തിലെ ഒരുത്തന്‍ ഒരു  സോഡകുപ്പിയുമായി  തിരികെ പോവുന്നത് വിപ്ലവന്‍ കണ്ടത് .
ഗ്രൗണ്ടില്‍ കിടന്ന ഒരു കുപ്പിയും പെറുക്കി എടുത്തു കയ്യില്‍ പിടിച്ചു "വെള്ളം എടുക്കണം" എന്ന് പറഞ്ഞു കൊണ്ട് വിപ്ലവന്‍ പൈപ്പിന്റെ അരികത്തേക്ക് ഓടി .
         
ഡിസ്പോസിബിള്‍ ഗ്ലാസ്‌ , വെള്ളം എല്ലാം എത്തിയതോട് കൂടി പരിപാടി തുടങ്ങി.
വെള്ളം ഒഴിച്ചത് കൊണ്ട് ഏകദേശം കരി ഓയിലിന്റെ കളര്‍ കിട്ടിയിരുന്നു കാണ്ടാമൃഗത്തിന്.
"ആദ്യത്തെത് ഗണപതിക്ക്‌" എന്ന് പറഞ്ഞു കൊണ്ട് പ്രവീണിന് കൊടുത്തു .         
രണ്ടാമത്തേത്  ശരവണന്.
ടച്ചിങ്ങ്സ് ഒന്നും ഇല്ലേ ?
പ്രവീണ്‍ ഒരു പിടി മണല് വാരി ശരവണന് കൊടുത്തിട്ട് പറഞ്ഞു
"ഇതേ ഉള്ളൂ...മണല് തൊട്ടു അടിച്ചോ ..."
അര മണിക്കൂര്‍ .....സംഘത്തിലെ എല്ലാവര്‍ക്കും കാലില്‍ വീല് പിടിപ്പിച്ചു കിട്ടി.


    സത്യമംഗലം വനത്തിലെ കശുമാവിന്റെ ചോട്ടിലെ ചൊരിമണലില്‍ കിടന്നു വടിവാള്‍ കാണ്ടാമൃഗത്തിനെ പുകഴ്ത്തി കവിത പാടി.


"130 രൂപയ്ക്കു ഇത്രയും നല്ല സാധനം കിട്ടുമോ ?" എന്ന് പരസ്പരം ചോദിച്ചു കൊണ്ട് പ്രവീണും മഷീജും നിലത്തു കുത്തിയിരുന്നു.


"മണം മാറാന്‍ നല്ലതാ..." എന്ന് സ്വയം പറഞ്ഞു കൊണ്ട് വിപ്ളവന്‍ കുറെ മാവിന്റെ ഇല പറിച്ചു തിന്നു.


 ശരവണന്‍ അപ്പോള്‍ ഒരു കശുമാവില്‍ ചാരി നിന്ന് പൂര തെറി പറയുകയായിരുന്നു
 "പണ്ടാരം...ഒന്നും ആയില്ല....വെറുതെ കാശ് കളഞ്ഞു ....ശ്ശെ...#%$%......ഇനി എന്ത്  ചെയ്യുമെടെയ് ? "


പക്ഷെ കണ്ണും ചെവിയും അടിച്ചു പോയ ബാക്കി ഉള്ളവര്‍ അത് കേട്ടത് പോലും ഇല്ല .



            പിന്നെ ആഘോഷങ്ങള്‍ക്കിടയിലേക്ക് കയറിയ സംഘാംഗങ്ങള്‍ പലവഴിയെ ചിതറി പോയി. പക്ഷെ ശരവണന്‍ വടിവാളിനെയും വിപ്ലവനെയും കൂട്ടിനു വിളിച്ച് പുറത്തേക്കു പോവുന്നത് കണ്ടവരുണ്ട് .
             
                          പിന്നെ കേള്‍ക്കുന്നത് ശരവണനും സംഘവും കോളേജിന് പുറത്ത് ,ഹൈവേ സൈഡിലെ പഴയ ഒരു തട്ടുകടയില്‍ നില്‍ക്കുന്നു എന്നാണ് . ആ തട്ടുകട ലാഭത്തിന്റെ കൂടുതല്‍ കാരണം അതിന്റെ ഉടമസ്ഥന്‍ ഉപേക്ഷിച്ചു പോയതാണ് . നീല ടാര്‍പോളിന്‍ കൊണ്ട് മേല്‍ക്കൂര ഉണ്ടാക്കിയ അതില്‍ ഒരു പൊളിഞ്ഞ ഡെസ്കും  കിടപ്പുണ്ടായിരുന്നു.   
    
അവിടെ ചെന്നപ്പോള്‍ ആണ് അറിയുന്നത് അവിടെ ആരും നില്‍ക്കുന്നില്ല . എല്ലാവരും കിടക്കുകയാണ് .


                സംഭവങ്ങളുടെ കിടപ്പുവശം ഇപ്രകാരം - കാണ്ടാമൃഗവുമായി രാവിലെ നടത്തിയ ബലപരീക്ഷണത്തില്‍ ഒന്നും പറ്റിയില്ല എന്നുള്ള ശരവണന്റെ പരാതിയില്‍ മനം നൊന്തു  വടിവാളും വിപ്ലവനും ശരവണനെ പോളിയുടെ പുറകിലെ ഷാപ്പില്‍ കൊണ്ട് കുടിയിരുത്തി. ഒരു കുപ്പി കള്ള് വാങ്ങി എല്ലാവരും കൂടി കുടിച്ച് , പോരുന്നതിനു മുമ്പായിട്ട് "കാശ് കൊടുത്തതല്ലേ ? വെറുതെ എന്തിനാ നമ്മള്‍ ഇത് കളയുന്നത് ?"  എന്ന് ചോദിച്ചു കൊണ്ട് കുപ്പിയില്‍ ബാക്കി ഉണ്ടായിരുന്ന കള്ളിന്റെ മട്ടും കൂടി ശരവണന്‍ അകത്താക്കി .
                        
                                        പക്ഷെ ഷാപ്പില്‍ നിന്ന് ഇറങ്ങുമ്പോള്‍ തലയില്‍ ഉണ്ടായിരുന്ന ബോധം അവിടെ വെച്ചിട്ടാണ് എല്ലാവരും അവിടെ നിന്നും പോന്നത്. പോളിയില്‍ വാള് വെച്ചാല്‍  സസ്പെന്‍ഷനില്‍ കുറഞ്ഞ ഒന്നും കിട്ടാന്‍ ഇല്ല എന്ന തിരിച്ചറിവ് മുന്‍പേ ഉണ്ടായിരുന്നതിനാല്‍ അവര്‍ക്ക് പോളിയുടെ കോമ്പൌണ്ടിലേക്ക് കയറാന്‍ തോന്നിയില്ല. നേരെ തട്ടുകടയില്‍ പോയി ചുരുണ്ട് കൂടി .


                തട്ടുകടയില്‍ ചെന്ന് കയറുമ്പോള്‍ കാണുന്ന കാഴ്ച ശരവണന്‍ ലോകത്തോടും കുടിച്ച കള്ളിനോടും തോല്‍വി സമ്മതിച്ച് തിരുവയര്‍ ഒഴിഞ്ഞു  പൊളിഞ്ഞ ഡെസ്കില്‍ കിടക്കുന്നതാണ് .ചുമ്മാ ഒരു കമ്പനിക്ക് എന്ന പോലെ വടിവാളും കൂടെ കിടപ്പുണ്ട്. രണ്ടു പേര്‍ക്ക് കിടക്കാനുള്ള സ്ഥലമേ ഡെസ്കില്‍ ഉള്ളൂ .ആ ഒരൊറ്റ കാരണം കൊണ്ട് മാത്രം വിപ്ളവന്‍ തട്ടുകടയിലെ ഒരു മൂലയില്‍ ഇരിക്കുകയാണോ , കിടക്കുകയാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍ ബാക്കി ഉള്ളവര്‍ക്ക് ദര്‍ശനം കൊടുക്കുന്നുണ്ട്.
ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിനാല്‍ വാള് വെക്കുന്നതില്‍ ശരവണന് കയ്യും കണക്കും ഒന്നും ഇല്ലായിരുന്നു.
                                                                            
                                                                    അടുത്തുള്ള കടയില്‍ നിന്നും മോരും നാരങ്ങ വെള്ളവും എത്തി .ഇട്ടു മൂടാന്‍ ആവശ്യത്തിനു മണല്‍ തട്ടുകടക്കുള്ളില്‍ ഉണ്ടായിരുന്നതിനാല്‍ വാള് മറവു ചെയ്യല്‍ എന്ന കര്‍മ്മവും പെട്ടെന്ന് കഴിഞ്ഞു.
"അവസാനത്തെ വാളില്‍ മഞ്ഞ കളര്‍ ഉണ്ടായിരുന്നു. അത് കൊണ്ട് ഇനി വാള് വെക്കില്ല  "എന്ന ശരവണന്റെ ഉറപ്പില്‍ അദ്ദേഹത്തിനെയും കൂടെ ഉള്ളവരെയും പോളിയിലേക്ക് ആനയിച്ചു .  പടവുകള്‍ കയറുമ്പോള്‍ ഒന്നാം നിലയിലെ ഞങ്ങളുടെ ക്ലാസ്സില്‍ നിന്നും പ്രവീണിന്റെ മുഴങ്ങുന്ന ശബ്ദം ഒരു പാട്ടായി കേള്‍ക്കാമായിരുന്നു


കാന്താ.... ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍
കാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍
പൂരം എനിക്കൊന്നു കാണണം കാന്താ............
പൂരം അതിലൊന്ന് കൂടണം കാന്താ ...
കാന്താ  കാന്താ....
ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍
.
.
.

                ഒരു ഓണാഘോഷത്തിന്റെ മുഴുവന്‍ വാളും ഉള്‍ക്കൊണ്ട് , ഇനിയും വരാനിരിക്കുന്ന ആഘോഷങ്ങളിലെ സംഭവങ്ങള്‍ക്ക് സാക്ഷിയാവാന്‍ നിലകൊണ്ട ആ തട്ടുകടയെ അന്ന്  മുതല്‍ ഞങ്ങള്‍  വാളുപുര എന്ന് വിളിച്ചു




***********************************************************************
ആഘോഷ പാട്ട് ( പ്രവീണ്‍ വേര്‍ഷന്‍ )


കാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍
കാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍
പൂരം എനിക്കൊന്നു കാണണം കാന്താ............
പൂരം അതിലൊന്ന് കൂടണം കാന്താ ...
കാന്താ  കാന്താ....
ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍


തിമില എനിക്കൊന്നു കാണണം കാന്താ..
തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ...
കാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍




മദ്ദളം എനിക്കൊന്നു കാണണം കാന്താ
മദ്ദളം അതിലൊന്ന് കൊട്ടണം കാന്താ...
കാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍




വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ..
വെടി കുറ്റി അതിലൊന്ന് കൊളുത്തണം കാന്താ
ഒരു വെടി എനിക്കൊന്നു വെക്കണം കാന്താ.
കാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍




പൂരം എനിക്കൊന്നു കാണണം കാന്താ
പൂരം അതിലൊന്ന് കൂടണം കാന്താ
തിമില എനിക്കൊന്നു കാണണം കാന്ത
തിമിലയിലെനിക്കൊന്നു കൊട്ടണംകാന്താ
മദ്ദളം എനിക്കൊന്നു കാണണം കാന്താ
മദ്ദളം അതിലൊന്ന് കൊട്ടണം കാന്താ...
വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ..
വെടി കുറ്റി അതിലൊന്ന് കൊളുത്തണം കാന്താ..
കാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍










Pages

Flickr